ഇനി ചൂടേൽക്കാതെ പാർക്കിലൂടെ നടക്കാം. ശീതീകരിച്ച കാൽനട ജോഗിങ് ട്രാക്കുകളുമായി ഖത്തറിലെ റൗദത്ത് അൽ ഹമാമ പാർക്ക് പൊതുജനങ്ങൾക്കായി ഒരുങ്ങി. അധികം താമസിയാതെ പബ്ലിക് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ശീതീകരണ ട്രാക്കുള്ള ഖത്തറിലെ മൂന്നാമത്തെ സെൻട്രൽ പാർക്കാണിത്.
രാജ്യത്തെ ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പ്രോത്സാഹനം നൽകുന്നതിനൊപ്പം ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായാണ് പാർക്ക് ആരംഭിക്കുന്നത്. കാർബൺ പ്രസരണം കുറയ്ക്കാൻ മരങ്ങളും ചെടികളും നട്ട് കൂടുതൽ പച്ചപ്പ് നിറച്ചാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വാഹന പാർക്കിങ് സൗകര്യവും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിശാലമായ കളിസ്ഥലങ്ങളും ഒരുക്കിയിട്ടുള്ള സെൻട്രൽ പാർക്കാണ് റൗദത്ത് അൽ ഹമാമയെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ഗരാഫയാണ് ശീതീകരിച്ച കാൽനട ജോഗിങ് ട്രാക്കുകളുള്ള രാജ്യത്തിന്റെ പ്രഥമ പാർക്ക്. 657 മീറ്റർ നീളമുള്ള ശീതീകരിച്ച ട്രാക്കാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. 26 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ട്രാക്കുകളിലെ താപനില. സോളർ പാനലുകളിൽ നിന്നാണ് ഇവയ്ക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. രണ്ടാമത്തേത് ലോകത്തിലെ ഏറ്റവും നീളമേറിയ ശീതീകരണ കാൽനട-ജോഗിങ് ട്രാക്കുള്ള ഓപ്പൺ പാർക്ക് എന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ ഉം അൽ സനീം പാർക്ക് ആണ്. 1,143 മീറ്റർ നീളമാണ് ഇവിടുത്തെ ട്രാക്കിന്റേത്.