സിനിമാ അഭിനയം നിർത്തുന്നു എന്ന് പ്രഖ്യാപിച്ച് തമിഴ് നടനും തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനാണ് ഉദയനിധി. ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാമന്നൻ. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജൂൺ 29 ന് പുറത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് നാല് കോടി രൂപ കളക്ഷൻ ചിത്രം നേടുകയും ചെയ്തു.
മാമന്നൻ എന്ന ഈ ചിത്രത്തോടെ സിനിമ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ഉദയനിധി പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ച അന്ന് തന്നെ ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ ഏറെ അഭിമാനിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ആദ്യ ചിത്രത്തിലും അവസാന ചിത്രത്തിലും എന്നും അഭിമാനിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു. സാമൂഹിക അനീതിയെ കുറിച്ചാണ് ‘മാമന്നൻ’ എന്ന ചിത്രം പറയുന്നത്. സിനിമയുടെ പ്രമേയവും തിരക്കഥയും ഫ്രെയിമുകളും ഒരുപാട് ഇഷ്ടമായി. കൂടാതെ മാരി സെൽവരാജിനൊപ്പം പ്രവർത്തിക്കാനും ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
2012ൽ പുറത്തിറങ്ങിയ എം രാജേഷ് സംവിധാനം ചെയ്ത ‘ഒരു കൽ ഒരു കണ്ണാടി’ എന്ന ചിത്രത്തിലൂടെയാണ് ഉദയനിധി സ്റ്റാലിൻ സിനിമാ ലോകത്തേക്ക് ചുവട് വച്ചത്. ഹൻസിക മൊട്വാനി, സന്താനം എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഈ ചിത്രം ആ വർഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. കന്നി ചിത്രത്തോടെ തന്നെ തമിഴ് സിനിമാ ലോകത്ത തന്റേതായ സ്ഥാനം കണ്ടെത്താൻ ഉദയനിധിയ്ക്ക് കഴിഞ്ഞു. 11 വർഷത്തിനിടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് ഉദയനിധി കോളിവുഡ് സിനിമാ ലോകത്തിന് സംഭാവന ചെയ്തത്.