പാം ജൂമൈറയിൽ ഉല്ലാസ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടയിൽ യാത്രക്കാരുടെ അരക്കോടിയിലേറെ രൂപ (250,000ദിർഹം) വിലയുള്ള ആഢംബര വാച്ച് കടലിൽ നഷ്ടപ്പെട്ടു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ദുബായ് പൊലീസിന്റെ മുങ്ങൽ വിദഗ്ധ സംഘം ഈ വാച്ച് കണ്ടെത്തി നൽകി. യുഎഇ പൗരനായ ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ദുബായിലെ പാം ജുമൈറയിൽ നിന്ന് ഉല്ലാസബോട്ടിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു കൂട്ടത്തിലൊരാളുടെ വിലപിടിപ്പുള്ള റോളക്സ് വാച്ച് അബദ്ധത്തിൽ കടലിൽ വീണത്.
250,000 ദിർഹമായിരുന്നു വാച്ചിന്റെ വിലയെന്ന് ഹമീദ് ഫഹദ് പറഞ്ഞു. അതേസമയം വെള്ളത്തിന്റെ ആഴം കണക്കിലെടുത്തപ്പോൾ വാച്ച് കണ്ടെത്തുന്നത് അസാധ്യമാണ് എന്നാണ് അവർ വിചാരിച്ചത്. എന്നാൽ ഹമീദ് ഫഹദ് ഉടൻ തന്നെ ദുബായ് പൊലീസിൽ വിവരമറിയിക്കുകയും മിനിറ്റുകൾക്കകം പൊലീസിന്റെ മുങ്ങൽ വിദഗ്ധ സംഘം സ്ഥലത്തെത്തുകയും ചെയ്തു. 30 മിനിറ്റിനുള്ളിൽ തന്നെ അവർ വാച്ച് സമുദ്രത്തിന്റെ അടിയിൽ നിന്ന് കണ്ടെത്തി. വാച്ചുമായി എത്തിയ പൊലീസ് സംഘത്തെ കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. കൂടാതെ എക്കാലത്തെയും മികച്ച പൊലീസ് സേവനമാണ് ഇതെന്നും മുങ്ങൽ വിദഗ്ധർക്ക് നന്ദിയുണ്ടെന്നും ഹമീദ് ഫഹദ് അറിയിച്ചു.
എന്നാൽ ഇത് ആദ്യമായല്ല ദുബായ് പൊലീസ് വിലപിടിപ്പുള്ള വസ്തുക്കൾ ആഴമേറിയ ജലാശയത്തിന് അടിയിൽ നിന്നും വീണ്ടെടുക്കുന്നത്. സമാനമായ രീതിയിൽ 2021ൽ ഹത്ത അണക്കെട്ടിന്റെ ആഴത്തിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ട ഒരു സന്ദർശകനും ദുബായ് പൊലീസ് രക്ഷകരായിട്ടുണ്ട്. വളരെ വേഗത്തിലായിരുന്നു ഇവർ സാധനങ്ങളെല്ലാം വീണ്ടെടുത്തു നൽകിയത്. അതിന് മുൻപ് ഡാമിൽ കയാക്കിങ് നടത്തുന്നതിനിടെ ഐഡിയും ക്രെഡിറ്റ് കാർഡുകളും വാഹനത്തിന്റെ താക്കോലും രണ്ട് ഫോണുകളും ഉൾപ്പെടെ നഷ്ടപ്പെട്ട ഒരാൾക്ക് അവയെല്ലാം കണ്ടെത്തി കൊടുത്തിരുന്നു. കൂടാതെ ദുബായ് പൊലീസ് ഒരു വനിതാ വിനോദ സഞ്ചാരിക്ക് ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട 1,10,000 ദിർഹത്തിന്റെ വാച്ച് തിരിച്ചെടുത്തു കൊടുത്തതും ഈ വർഷം ജനുവരിയിലായിരുന്നു.