ജംറയിലെ കല്ലേറ് കർമ്മങ്ങൾ പൂർത്തിയാക്കി മിനായോട് വിടപറയാനൊരുങ്ങി ഹജ്ജ് തീർത്ഥാടകർ. സാത്താന്റെ പ്രതിരൂപമായ ജംറകളിൽ കല്ലെറിഞ്ഞ് അസ്തമയത്തിന് മുൻപ് മിനായുടെ അതിർത്തി വിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) നടത്തുന്നതോടെ ഹജ്ജ് കർമ്മങ്ങൾ സമാപിക്കും. എന്നാൽ ഇന്ന് മിനായിൽ തങ്ങുന്നവർ നാളെക്കൂടി കല്ലെറിഞ്ഞ ശേഷമേ മടങ്ങൂ.
ജംറത്തുൽ അഖബയിൽ ഏഴ് കല്ലുകളാണ് ഹാജിമാർ എറിയുന്നത്. പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മാഈലിന്റെയും ത്യാഗസമ്പൂർണ്ണമായിജീവിതം അനുസ്മിരിക്കുന്ന മിനായിൽ ഹാജിമാർ കല്ലെറിയുന്നത് തങ്ങളുടെ സ്വന്തം ജീവിതത്തിലെ പൈശാചിക പ്രവണതകൾക്കെതിരെയാണ്. കല്ലേറ് കർമ്മം നിർവഹിച്ച് നേരെ മസ്ജിദുൽ ഹറമിലേക്കാണ് ഹാജിമാർ പോകുന്നത്. ഹജ്ജിന്റെ നിർബന്ധ കർമ്മങ്ങളായ കഅ്ബാ പ്രദക്ഷിണവും സഫ-മർവ്വ കുന്നുകൾക്കിടയിൽ പ്രയാണവും നടത്തും.
പ്രാദേശിക ഹാജിമാർ മക്കയിൽ എത്തിയാലുടൻ വിടവാങ്ങൽ പ്രദക്ഷിണം നടത്തി ഹാജിമാർ മക്കയോട് യാത്ര പറയും. രാജ്യാന്തര ഹാജിമാർ പുണ്യനഗരിയിൽനിന്ന് യാത്രയാകുന്ന ദിവസം കഅബയുടെ അടുത്ത് എത്തിയാണ് വിടവാങ്ങൽ പ്രദക്ഷിണം നടത്താറുള്ളത്.