ഭക്തിസാന്ദ്രമായ അറഫ സംഗമത്തിന് ശേഷം ഇന്ന് ഹാജിമാർ മിനായിലേക്ക് തിരിച്ച് നീങ്ങിത്തുടങ്ങി. ഇന്നലെ അറഫയിൽ വൈകിട്ട് വരെ കഴിഞ്ഞ ഹാജിമാർ രാത്രി മുസ്തലിഫയിലായിരുന്നു തങ്ങിയിരുന്നത്. മിനായിലെത്തി ജംറയിൽ കല്ലെറിയലാണ് ഇനിയുള്ള പ്രധാന കർമ്മം. സാത്താനെ പ്രതീകാത്മകമായി കണ്ടുകൊണ്ടാണ് ഹാജിമാർ കല്ലേറ് കർമ്മം നിർവ്വഹിക്കുന്നത്.
ജംറത്തുൽ അഖബയിൽ ഏഴ് കല്ലുകളാണ് ഹാജിമാർ എറിയുന്നത്. പ്രവാചകൻ ഇബ്രാഹിമിന്റെയും മകൻ ഇസ്മാഈലിന്റെയും ത്യാഗസമ്പൂർണ്ണമായിജീവിതം അനുസ്മിരിക്കുന്ന മിനായിൽ ഹാജിമാർ കല്ലെറിയുന്നത് തങ്ങളുടെ സ്വന്തം ജീവിതത്തിലെ പൈശാചിക
പ്രവണതകൾക്കെതിരെയാണ്. കല്ലേറ് കർമ്മം നിർവഹിച്ച് നേരെ മസ്ജിദുൽ ഹറമിലേക്കാണ് ഹാജിമാർ പോകുന്നത്. ഹജ്ജിന്റെ നിർബന്ധ കർമങ്ങളായ കഅ്ബാ പ്രദക്ഷിണവും സഫ-മർവ്വ കുന്നുകൾക്കിടയിൽ പ്രയാണവും നടത്തും.
പിന്നീട് തല മുണ്ഡനം ചെയ്ത് ബലി കർമ്മവും നിർവ്വഹിച്ച് ഹാജിമാർ നേരെ തമ്പുകളിലേക്ക് മടങ്ങും. അതിന്ശേഷം ഹജ്ജിന്റെ ഇഹ്റാം വസ്ത്രം അഴിച്ചുമാറ്റി സാധാരണ വേഷത്തിലേക്ക് മാറും. ഇതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ അവസാനിക്കും. തുടർന്ന് വീണ്ടും മിനായിലെത്തുന്ന തീർത്ഥാടകർ മൂന്ന് ദിവസങ്ങൾ ഇവിടെ കഴിച്ച് കൂട്ടും. ഈ ദിവസങ്ങളിലെല്ലാം ജംറകളിൽ കല്ലേറും നടക്കും.