ഹജ് സീസണിൽ ഹറമിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്കാരം നടത്താൻ നിർദേശം. ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
ഹറമിന് സമീപത്തെ ഔദ്യോഗിക ജമാഅത്ത് പള്ളികൾക്ക് പുറമെ ജുമുഅ നടക്കാത്ത പള്ളികളിലും ഈ വർഷത്തെ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ജുമുഅ നടത്തപ്പെടും. ഹറമിന് സമീപത്തെ 554 പള്ളികളിൽ ഇതനുസരിച്ച് ജുമുഅ നടക്കും.
വിദേശരാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ ഒഴുക്കും ഈ വർഷം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇരു ഹറമുകളിലും വിശ്വാസികളുടെ പ്രവാഹമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.