കേരളത്തിലെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കുവാന്‍ തീരുമാനിച്ചു. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനമായത്. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെ തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിൽ തുടരുന്നത്. ഇത് മാറി ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍ ആയിരിക്കും. നാല് വരി ദേശീയ പാതയില്‍ 100 (90) കിലോ മീറ്ററും മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്ററും ആയിരിക്കും. എന്നാൽ മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80 കിലോ മീറ്ററും മറ്റ് റോഡുകളില്‍ 70 (70) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്ററുമാണ് പുതുക്കിയ വേഗപരിധി.
അതേസമയം ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്ററും നാല് വരി ദേശീയ പാതയില്‍ 90 (70) കിലോ മീറ്ററും മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്ററും ആയിരിക്കും. എന്നാൽ മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65).കിലോ മീറ്ററും മറ്റു റോഡുകളില്‍ 70 (60) കിലോ മീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്ററും ആയി വേഗപരിധി പുതുക്കിയിട്ടുണ്ട്.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് ആറ് വരി, നാല് വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും ആയിരിക്കും. കൂടാതെ മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയും നിജപ്പെടുത്തും.
സംസ്ഥാനത്ത് ഉണ്ടാകുന്ന റോഡപകടങ്ങളില്‍ വലിയ ഭാഗവും ഇരുചക്ര വാഹനങ്ങളായതിനാൽ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മുച്ചക്ര വാഹനങ്ങളുടെയും സ്കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരുമെന്നും അധികൃതർ പറഞ്ഞു. ഉന്നത തല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ IAS, അഡീ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ IOFS എന്നിവർ പങ്കെടുത്തു.