32-ാമത് ദോഹ രാജ്യാന്തര പുസ്തകമേള ആരംഭിച്ചു. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മേള പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഉദ്ഘാടനം ചെയ്തു. വിവിധ മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
‘വായനയിലൂടെ നമ്മൾ വളരുന്നു’ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ മുദ്രാവാക്യം. സാംസ്കാരിക മന്ത്രാലയമാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. ഈ മാസം 21 വരെയാണ് മേള നടത്തപ്പെടുക. രാവിലെ 9.00 മുതൽ രാത്രി 10.00 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 37 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം പ്രസാധകർ മേളയിൽ പങ്കെടുക്കും.
ബാലസാഹിത്യം, കവിതകൾ, കഥാ പുസ്തകങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, സാഹിത്യ രചനകൾ, നോവലുകൾ, വിവർത്തനങ്ങൾ, യാത്രാവിവരണങ്ങൾ, ഗവേഷണ ഗ്രന്ഥങ്ങൾ, കയ്യെഴുത്തു പ്രതികൾ, ശാസ്ത്രപുസ്തകങ്ങൾ, ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ, വാസ്തുവിദ്യാ ഗ്രന്ഥങ്ങൾ തുടങ്ങി 7,50,000 പുസ്തകങ്ങളും 1,80,000 ടൈറ്റിലുകളുമാണ് മേളയിലുള്ളത്.