കോൺഗ്രസ് വിട്ട് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പ്രചാരണം നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി സച്ചിന് പൈലറ്റ്. ജനങ്ങളാണ് കരുത്ത്, ജനപിന്തുണയാണ് കൈയിലുള്ള ഏക കറൻസി. പാവപ്പെട്ടവർക്ക് വേണ്ടിയാണ് വാദിക്കുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങൾ ചർച്ചയാക്കിയത്. ജനസേവനത്തിന് അധികാരത്തിന്റെ ആവശ്യമില്ലെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും വിചാരിക്കേണ്ട. നീതിക്കും ന്യായത്തിനും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ്. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാൻ പോരാട്ടം തുടരുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
അതേസമയം വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത നേതാവായിരുന്നു പിതാവെന്ന് സച്ചിൻ പറഞ്ഞു. പിതാവ് രാജേഷ് പെെലറ്റിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു സച്ചിന്റെ സുപ്രധാന പരാമർശങ്ങൾ. ജൂൺ 11ന് സച്ചിൻ പുതിയ പാർട്ടി പ്രഖ്യാപനം നടത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
എന്നാൽ കോൺഗ്രസ് വിടാനൊരുങ്ങുന്ന സച്ചിൻ പൈലറ്റിൻ്റെ നീക്കത്തെ കോൺഗ്രസ് നേതൃത്വം നിഷേധിക്കുകയായിരുന്നു. കൂടാതെ സച്ചിൻ പാർട്ടി വിടില്ലെന്ന് രാജസ്ഥാൻ്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ് വിന്ദർ സിംഗ് രൺധാവ പറഞ്ഞിരുന്നു. സച്ചിൻ പാർട്ടി വിടില്ലെന്ന് കെസി വേണുഗോപാലും ആവർത്തിച്ചു പറഞ്ഞിരുന്നു.