അരിക്കൊമ്പന് എന്ന കാട്ടാന തമിഴ്നാട്ടിൽ എത്തിയെങ്കിലും പഴയതൊന്നും മറക്കാതെ ‘ഫാന്‍സ്’. അരിക്കൊമ്പനുവേണ്ടി കേരളത്തിലെ ആരാധകര്‍ പണപ്പിരിവ് നടത്തുകയും ഫ്ളക്സ് ബോര്‍ഡുകൾ സ്ഥാപിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ചിന്നക്കനാലിലേക്കുള്ള അരിക്കൊമ്പന്റെ മടങ്ങിവരവ് വിദൂര സാധ്യതയായി അവശേഷിക്കുന്ന സാഹചര്യത്തില്‍ അരിക്കൊമ്പനുവേണ്ടി ഒരു ആരാധിക വഴിപാട് നടത്തിയിരിക്കുകയാണ്. അരിക്കൊമ്പനുവേണ്ടി ഒരു ഭക്ത നടത്തിയ ശത്രുസംഹാര പൂജ നടത്തിയതിന്റെ റെസീപ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുന്നത്.
പന്തളം പുത്തന്‍കാവ് ക്ഷേത്രത്തിലാണ് രസകരമായ സംഭവം. ഒരു ഭക്ത അരിക്കൊമ്പനുവേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലിയാണ് നടത്തിയത്. അതേസമയം നക്ഷത്രത്തിന്റെ സ്ഥാനത്ത് അരിക്കൊമ്പന്റെ നക്ഷത്രമായി ഉത്രം എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
എന്നാൽ അരിക്കൊമ്പന് വേണ്ടി മുന്‍പ് അണക്കരയിലെ ഓട്ടോത്തൊഴിലാളികള്‍ ഫാന്‍സ് അസോസിയേഷന് രൂപീകരിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. കൂടാതെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യര്‍ കടന്നുകയറുകയും അന്യായമായി ആനയെ പിടികൂടി എന്നുമായിരുന്നു ആനപ്രേമികളുടെ ആരോപണം. നിലവില്‍ തമിഴ്നാട്ടിലെ അപ്പര്‍ കോതിയാര്‍ പരിസരത്താണ് അരിക്കൊമ്പൻ.