സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട ഐതിഹാസിക കരിയർ അവസാനിപ്പിച്ച് ഫ്രഞ്ച് ഫുട്ബോളർ കരീം ബെൻസേമ സൗദി അറേബ്യയിൽ. സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ഔദ്യോഗികമായി ചേർന്ന് താരം. മൂന്ന് വർഷത്തേക്കാണ് താരം കരാർ ഒപ്പുവച്ചിരിക്കുന്നത്. സൗദിയിലെ ജിദ്ദയിൽ നടന്ന പ്രസന്റേഷൻ ചടങ്ങിൽ തന്റെ ആരാധകരെ സാക്ഷിയാക്കി ബെൻസേമ ഇത്തിഹാദ് ജേഴ്സി ഏറ്റുവാങ്ങി.
2009-ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിൽ ബെൻസേമ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരം ഫുട്ബോൾ ആരാധകരുടെ മനസിൽ ഇടം നേടുകയും ചെയ്തു. അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ് കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളിൽ താരം പങ്കാളിയായി. റയലിന്റെ മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ 2022-ലെ ബാലൺ ഡി ഓർ ജേതാവുമാണ്.
മുൻ റയൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ സൗദിയിലെത്തുന്ന പ്രമുഖ താരമാണ് മുപ്പത്തിയഞ്ചുകാരനായ ബെൻസേമ. 10 കോടി യൂറോക്കാണ് (ഏകദേശം 884 കോടി രൂപ) താരം കരാറിൽ ഒപ്പുവെച്ചതെന്നാണ് നിഗമനം. 9-ാം നമ്പർ ജേഴ്സി അണിഞ്ഞാകും ബെൻസേമ കളത്തിലിറങ്ങുക.