അരിക്കൊമ്പൻ കേരളത്തിലെ റോഡുകളുടെ ബ്രാൻഡ് അംബാസിഡർ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്നും അതിനാൽ സംസ്ഥാനത്തെ മികച്ച റോഡുകളുടെ ബ്രാൻഡ് അംബാസഡറായി അരിക്കൊമ്പൻ മാറിയെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ സംസ്ഥാനപാതയുടെ ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
19.90 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. “അരിക്കൊമ്പനെ ചിന്നക്കനാലിൽനിന്ന് കൊണ്ടുപോയപ്പോൾ മാധ്യമങ്ങൾ അറിഞ്ഞോ അറിയാതെയോ കേരളത്തിലെ റോഡുകളുടെ മാറ്റങ്ങൾ പകർത്തുകയുണ്ടായി. ഇതോടെ സംസ്ഥാനത്തെ റോഡുകളുടെ നിലവാരം മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. അരിക്കൊമ്പൻ കേരളത്തിലെ റോഡുകളുടെ ബ്രാൻഡ് അംബാസിഡറായി മാറി”. മന്ത്രി പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ദേശീയപാത 2025-ൽ പൂർത്തിയാകും. വാഗമൺ റോഡ് നവീകരണം വളരെ കാലത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു. നിരവധി പേരാണ് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിച്ചുകൊണ്ടിരുന്നതെന്നും ഇപ്പോൾ റോഡ് യാഥാർത്ഥ്യമായെന്നും മന്ത്രി പറഞ്ഞു.