സൗദിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി പൗരന് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹഷീഷും 4047 ലഹരി മരുന്ന് ഗുളികകളുമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. ലഹരി മരുന്നുകൾ ജിദ്ദയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
ഭാര്യയുടെ പേരിലുള്ള വാഹനത്തിൽ അവരറിയാതെയാണ് യുവാവ് ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. ഉംറ യാത്രക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഭാര്യയുമായി യാത്രതിരിച്ചത്. എന്നാൽ സംശയം തോന്നിയതിനേത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ലഹരി മരുന്നുകൾ കണ്ടെത്തിയത്.
തുടർന്ന് കോടതിയിൽ ഹജരാക്കിയ പ്രതിക്ക് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിനും ലഹരി വസ്തുക്കൾ കടത്തുന്നതിനുമെതിരെ ആഭ്യന്തര വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.