ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷനാണ് ജോലിക്ക് പകരം പണം ആവശ്യപ്പെടുന്ന തട്ടിപ്പ് ഏജൻസികൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയത്. പണം വാങ്ങി നിയമനം നൽകാൻ രാജ്യത്തെ തൊഴിൽ നിയമം ഒരാളെയും അനുവദിക്കുന്നില്ലെന്ന് സൊസൈറ്റി അറിയിച്ചു.
ജോലിക്കായി ഏജൻസികളെ സമീപിക്കുന്നവർ നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനമാണോ എന്നു പരിശോധിച്ച് ഉറപ്പിക്കണമെന്നും ഏതെങ്കിലും ഏജൻസി ജോലിക്ക് പകരം പണം ആവശ്യപ്പെട്ടാൽ മാനവ വിഭവസ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകണമെന്നും സൊസൈറ്റി ആവശ്യപ്പെട്ടു. ജോലിക്ക് നിയോഗിക്കുന്ന കമ്പനിയുടെ സാധുതയും പരിശോധിച്ച് ഉറപ്പിക്കണം. ഇതിന് മാനവ വിഭവ സ്വദേശിവൽക്കരണ മന്ത്രാലയവുമായി ബന്ധപ്പെടാൻ സാധിക്കും. പണം നൽകി ഒരു സ്ഥാപനത്തിലേക്കും അപേക്ഷ നൽകരുതെന്നും അധികൃതർ അറിയിച്ചു.
ജോലിയുടെ പേരിൽ പല രീതിയിൽ പണം തട്ടുന്ന ഏജൻസികൾ രാജ്യത്തുണ്ട്. ചിലർ ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം ഉദ്യോഗാർത്ഥികളെ ഒഴിവാക്കാനുള്ള വഴികൾ അന്വേഷിക്കുകയും ഉദ്യോഗാർത്ഥികളുടെ അപേക്ഷകളിലെ അപാകതയും യോഗ്യതക്കുറവും ചൂണ്ടിക്കാണിച്ച് അപേക്ഷ നിരസിച്ചതായി അറിയിക്കുകയും ചെയ്യും. എന്നാൽ ചിലർ ജോലി സംഘടിപ്പിച്ച് നൽകിയശേഷം പിന്നീട് മാസ ശമ്പളത്തിൽ നിന്ന് ഗഡുക്കളായി പണം വാങ്ങുകയും ചെയ്യും. ഇതിനു വേണ്ടി മുദ്രപ്പത്രത്തിൽ രേഖ എഴുതി ഉണ്ടാക്കുന്ന ഏജൻസികൾ വരെയുണ്ടെന്നും അതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.