കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണിനായി നിലവാരമില്ലാത്ത വിലകുറഞ്ഞ കേബിളുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കായി ഇന്ത്യൻ നിർമ്മിത കേബിളുകൾ ഉപയോഗിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് തെറ്റിച്ച് നിലവിൽ ഉപയോഗിക്കുന്നത് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത നിലവാരമില്ലാത്ത വിലകുറഞ്ഞ കേബിളുകളാണ്. ഇവയുടെ ഗുണമേന്മയിൽ ഒരുറപ്പുമില്ല. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിച്ചതിലും അഴിമതി നടന്നു. പദ്ധതി ഏറ്റെടുത്ത കമ്പനി മൂന്ന് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ട്. ഇത് കെ-ഫോണിനും വൈദ്യുതി ബോർഡിനുമറിയാമെന്നും അദ്ദേഹം പറഞ്ഞു.
2021-ൽ കെ-ഫോൺ ഒരിക്കൽ ഉദ്ഘാടനം ചെയ്തതാണ്. ഇപ്പോൾ വീണ്ടുമൊരു ഉദ്ഘാടനം നടത്തുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന കാലത്താണ് കെ-ഫോൺ ഉദ്ഘാടനത്തിന് 4.35 കോടി രൂപ ചിലവാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്ര കണക്ഷൻ കൊടുത്തു എന്ന് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല. പതിനായിരം പേർക്ക് നൽകി എന്ന സർക്കാർ വാദം തെറ്റാണ്. ജില്ല തിരിച്ച് സർക്കാർ കണക്ക് പുറത്തു വിടണം. ഈ അഴിമതിക്ക് ജനങ്ങൾ പണം നൽകേണ്ടി വരും. മുഖ്യമന്ത്രി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.