കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് സ്വദേശിയായ സവാദിനെ പൂമാലയണിയിച്ച് സ്വീകരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ. അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിന് പുറത്തുവച്ച് സവാദിന് സ്വീകരണം നൽകിയത്.
ഞങ്ങൾ ഒപ്പമുണ്ട് എന്നുപറഞ്ഞാണ് സവാദിനെ മാലയിട്ട് സ്വീകരിച്ചത്. “സവാദിന് നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കുടുംബം താമസം മാറി. സവാദ് മാനസികമായി തകർന്ന അവസ്ഥയിലാണ്. അതിനാൽ ഇപ്പോഴത്തെ മാനസിക അവസ്ഥയിൽ നിന്ന് യുവാവിനെ മാറ്റിയെടുക്കുന്നതിനാണ് ആദ്യപരിഗണന. സത്യം പുറത്തുവരണം” എന്നും അജിത് കുമാർ പറഞ്ഞു. എറണാകുളം അഡീഷനൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജയിലിലായിരുന്ന സവാദ് പുറത്തിറങ്ങുമ്പോൾ സ്വീകരണം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫെയ്സ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു.
ഇൻസ്റ്റഗ്രാമിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് കാണിച്ച് അജിത് കുമാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയ ശേഷം തനിക്ക് നിരവധി ഭീഷണി കോളുകൾ വരുന്നതായും സവാദിന് നീതി ലഭിക്കുന്നതുവരെ പോരാടാനാണ് സംഘടനയുടെ തീരുമാനമെന്നും അജിത് കുമാർ പറഞ്ഞു.
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കണ്ടക്ടറുടെ ഇടപെടലിനെത്തുടർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ യുവതി തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.