സംസ്ഥാനത്ത് ഇന്ന് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങുന്നത് 11,801 പേർ. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേർ വിരമിക്കുന്നത്. ഈ വർഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് ഇന്ന് ഒരുമിച്ച് ഇറങ്ങുന്നത്.
സ്കൂൾ പ്രവേശനം മുന്നിൽ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്. വിരമിക്കലുമായി ബന്ധപ്പെട്ട് വിവിധ തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെ നൽകേണ്ടതിനാൽ 1500 കോടിയോളം രൂപ സർക്കാർ പ്രത്യേകമായി കണ്ടെത്തേണ്ടിവരും.
എന്നാൽ ആനുകൂല്യങ്ങൾ നൽകാൻ തടസമില്ലെന്നും തുക തടഞ്ഞു വെക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ധനവകുപ്പ് അറിയിച്ചിരുന്നു. ഈ തീരുമാനം സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.