അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. മേഖലയിലെ ജനങ്ങളുടെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നതിനാൽ 1972-ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ശ്രീവില്ലി പുത്തൂർ – മേഘമലെ ടൈഗർ റിസർവിന്റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെയാണ് ദൗത്യം തുടങ്ങുക. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക.
അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. കഴിഞ്ഞ ഒരു മാസത്തോളമായി തമിഴ്നാട് വനാതിർത്തിയിലുള്ള അരിക്കൊമ്പൻ കൃഷി നശിപ്പിക്കുന്നത് അടക്കമുള്ള സാഹചര്യം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെയോടെ കമ്പം ടൗണിലേക്ക് ആന എത്തിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ ആന ജനജീവിതം സ്തംഭിപ്പിച്ചു. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ടോടിയിരുന്നു. അരിക്കൊമ്പന് ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്.