ഡ്രെസ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍. കൊടും ചൂടിൽ സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും കറുത്ത ഗൗണും അണിഞ്ഞ് ജോലി ചെയ്യുന്നത് അസഹ്യമായതിന് പിന്നാലെയാണ് കേരളത്തിലെ 100ല്‍ അധികം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള നിലവിലെ വേഷത്തിന് മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. 1970 ഒക്ടോബര്‍ ഒന്ന് മുതലുള്ള ഈ ഡ്രെസ് കോഡ് അനുസരിച്ച് നിറം കുറഞ്ഞ സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും ബാരിസ്റ്റേഴ്സ് ഗൗണുമാണ് വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ധരിക്കേണ്ടത്.
അതേസമയം പുരുഷ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കറുത്ത തുറന്ന കോളറോട് കൂടിയ കോട്ടും വെള്ള ഷര്‍ട്ടും വെള്ള കോളര്‍ ബാന്‍ഡും ബാരിസ്റ്റേഴ്സ് ഗൗണുമാണ് കോടതി അനുവദിച്ചിട്ടുള്ള വേഷം. എന്നാൽ ആവശ്യത്തിന് വായു പോലും കടന്നു വരാത്ത ചേംബറുകള്‍ക്കുള്ളില്‍ നിര്ധിഷ്ട വസ്ത്രമണിഞ്ഞ് 40 ഡിഗ്രിയിലധികം ചൂടില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ അവസ്ഥയും ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നുവെന്നാണ് വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നത്. നിറം കുറഞ്ഞ ചുരിദാറുകള്‍ ധരിക്കാൻ അനുമതിക്കണമെന്നാണ് വനിതാ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ 53 വര്‍ഷത്തോളം പഴക്കമുള്ള നിലവിലെ ഡ്രെസ് കോഡില്‍ കാലാനുസൃതമായ മാറ്റം വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
തെലങ്കാന ഹൈക്കോടതി വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ ഡ്രെസ് കോഡില്‍ മാറ്റം അനുവദിച്ചിരുന്നു. വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതൽ സാരിക്ക് പുറമേ സല്‍വാര്‍, ചുരിദാര്‍, ലോംഗ് സ്കര്‍ട്ട്, പാന്റുകള്‍ എന്നിവ ഉപയോഗിക്കാൻ തെലങ്കാന ഹൈക്കോടതി അനുമതി നല്കി. കോടതിയുടെ അന്തസ് ഹനിക്കാത്ത രീതിയിലുള്ളതാവണം വസ്ത്രധാരണം എന്ന നിര്‍ദ്ദേശം മാത്രമാണ് കോടതി മുന്നിൽ വച്ചത്.