58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിരയെ ജീവനോടെ പുറത്തെടുത്തു. രണ്ട് മണിക്കൂർ നീണ്ട സങ്കീർണ്ണതാ നിറഞ്ഞ എൻഡോസ്കോപ്പിയിലൂടെയാണ് കണ്ണുകളെ ചലിപ്പിക്കുന്ന പേശികളിൽ നിന്ന് വിരയെ സഹസികമായി പുറത്തെടുത്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് സംഭവം.
രണ്ട് ദിവസമായി രോഗിയുടെ വലതു കണ്ണിൽ വേദനയും വീക്കവും ചുവപ്പു നിറവും അനുഭവപ്പെട്ടിരുന്നു. ശേഷം കിംസ് ഹെൽത്തിലെ ഇഎൻടി വിഭാഗത്തിലെത്തി പരിശോധിച്ചത്. തുടർന്ന് നടത്തിയ സിടി സ്കാനിൽ സൈനസ്സിലും കണ്ണിനു ചുറ്റും പഴുപ്പ് കെട്ടി കിടക്കുന്നതായി കണ്ടെത്തി. പിന്നീട് നടത്തിയ അൾട്രാ സൗണ്ട് സ്കാനിലാണ് കണ്ണിനുള്ളിൽ ജീവനുള്ള വിര കിടക്കുന്നതായി കണ്ടെത്തിയത്. മൈക്രോസ്കോപ്പിക് പരിശോധനയിൽ ‘ഡയറോഫിലാരിയ’ എന്ന പേരിലറിയപ്പെടുന്ന നീളൻ വിരയാണെന്ന് സ്ഥിരീകരിച്ചു.
സാധാരണയായി പൂച്ചകളിലും നായകളിലും മറ്റ് വളർത്തുമൃഗങ്ങളിലുമാണ് ഇത് കണ്ടു വരുന്നത്. എന്നാൽ കൊതുകുകളിലൂടെ മനുഷ്യ ശരീരത്തിലെത്തുന്നത്. മനുഷ്യ ശരീരത്തിൽ എത്തിയാൽ നശിക്കുന്ന ഇത്തരം വിരകൾ അപൂർവ്വം ചിലരിൽ നശിക്കാതെ ഇരിക്കുകയും ത്വക്കിനടിയിലോ പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റുമായോ വളരുകയും ചെയ്യുന്നു. ഇന്ത്യയിൽ വളരെ ചുരുക്കം കേസുകൾ മാത്രമേ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.