കർണാടക സ്പീക്കർ തിരഞ്ഞെടുപ്പിൽ മലയാളിയായ യുടി ഖാദറിനെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
നേരത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ എന്നിവരെയാണ് പാർട്ടി പരിഗണിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് കെസി വേണുഗോപാലും രൺദീപ് സിംഗ് സുർജവാലയും, ഖാദറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനാർത്ഥിയെ പിന്തുണച്ച് നാമനിർദേശ പത്രികയിൽ ഒപ്പിടും. മംഗളൂരു മണ്ഡലത്തിൽ നിന്ന് അഞ്ചാം തവണയാണ് ഖാദർ ജയിക്കുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. കാസർകോട് സ്വദേശിയാണ് ഖാദർ.
രണ്ടാം സിദ്ധരാമയ്യ സർക്കാരിന്റെ ആദ്യനിയമസഭാ സമ്മേളനത്തിൽ ഇന്നലെ 223 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ ടേം സ്പീക്കറായ ആർ വി ദേശ്പാണ്ഡേ ആണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാമത് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമാണ് സത്യപ്രതിജ്ഞ ചെയ്തത്.