പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
വിവിധ തെന്നിന്ത്യൻ ഭാഷകളിൽ 220ഓളം സിനിമകളിൽ ശരത് ബാബു പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. 1973ൽ പ്രദർശനത്തിനെത്തിയ തെലുങ്ക് ചിത്രം ‘രാമ രാജ്യ’ത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. മലയാളത്തിലും നിരവധി മികച്ച വേഷങ്ങൾ ചെയ്തിട്ടു. ‘ശരപഞ്ജരം’, ‘ധന്യ’, ‘ഡെയ്സി’, ‘ഫോർ ഫസ്റ്റ് നൈറ്റ്സ്’, ‘ശബരിമലയിൽ തങ്ക സൂര്യോദയം’, ‘കന്യാകുമാരിയിൽ ഒരു കവിത’, ‘പൂനിലാമഴ’, ‘പ്രശ്ന പരിഹാര ശാല’ എന്നീ മലയാള ചിത്രങ്ങളിലാണ് ശരത് ബാബു അഭിനയിച്ചു.
ശരത് ബാബു മൂന്ന് തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ മികച്ച പുരുഷ ക്യാരക്ടർ ആർടിസ്റ്റിനുള്ള പുരസ്കാരവും ശരത്തിനെ തേടിയെത്തി. പ്രശസ്ത തെന്നിന്ത്യൻ താരമായ രമാ ദേവിയെ 1974ൽ വിവാഹം ചെയ്ത ശരത് ബാബു 1988ൽ ആ ബന്ധം അവസാനിപ്പിച്ചു. ശരത് 1990ൽ സ്നേഹ നമ്പ്യാരെയും വിവാഹം കഴിച്ചെങ്കിലും 2011ൽ ഡിവേഴ്സായി.