ബസ് യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തെപ്പറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞ് നടിയും മോഡലുമായി യുവതി. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. തൃശൂരിൽനിന്നു കൊച്ചിയിലേക്കു കെഎസ്ആർടിസി ബസിൽ യാത്രചെയ്യുമ്പോഴായിരുന്നു പരാതിയ്ക്കാസ്പദമായ സംഭവം. പരാതിയെത്തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
യുവതി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:
തൃശൂരുനിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവിൽ നിന്ന് ദുരനുഭവം നേരിട്ടത്. രാവിലെ എട്ടുമണിക്ക് കെഎസ്ആർടിസി ബസിൽ കയറി. തലേന്ന് രാത്രി ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ബസിൽ ഇരുന്ന് ഉറങ്ങിപ്പോയി. ബസ് അങ്കമാലിയിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ വന്ന് എന്റെ അടുത്തിരുന്നു.
അപ്പോൾ ഞാൻ ഉണർന്നു. ഞങ്ങൾ രണ്ടു സ്ത്രീകൾ ഇരിക്കുന്നതിന്റെ നടുക്കാണ് അയാൾ ഇരുന്നത്. രണ്ടു സെക്കൻഡ് കഴിഞ്ഞപ്പോൾ അയാളുടെ കൈ എന്റെ ഇടുപ്പിൽ ഉരയുന്നതായി എനിക്ക് തോന്നി. ഞാൻ നോക്കിയപ്പോൾ ശരിയാണ്, അയാളുടെ കൈ എന്റെ മേൽ ഉരയുന്നുണ്ട്. മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്ത് ഉരയ്ക്കുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു.
ഞാൻ ബസിന്റെ വിൻഡോ ഉയർത്തി അവിടേക്ക് നോക്കി അയാളിൽനിന്ന് അകലം പാലിച്ച് മിണ്ടാതെ ഇരുന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അയാൾ സിപ്പ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാത്ത ഞാൻ പെട്ടെന്ന് എന്റെ ഫോൺ എടുത്ത് വിഡിയോ എടുത്തു, എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്ന് ചോദിച്ചു.
അയാൾ ഒന്നുമറിയാത്തതുപോലെ എന്ത് പറ്റി എന്ന് ചോദിച്ചിട്ട് സിപ്പ് വലിച്ചിട്ട് ചാടി എഴുന്നേറ്റ് ഇറങ്ങാൻ പോയി. ഞാൻ ഒച്ചയുണ്ടാക്കി നടന്ന സംഭവം പറഞ്ഞപ്പോൾ കണ്ടക്ടർ എന്നോട് പരാതി ഉണ്ടോ എന്ന് ചോദിച്ചു. പരാതിയുണ്ടെന്ന് ഞാനും പറഞ്ഞു. എന്നാൽ അയാൾ തന്റെ സിപ്പ് ഒന്നും ഓപ്പൺ അല്ല ഇവർ വെറുതെ പറയുകയാണ് എന്നാണു പറഞ്ഞത്. ബസ് അപ്പോൾ എയർപോർട്ടിന്റെ അടുത്തായി നിർത്തി. ഡോർ തുറന്നതും അയാൾ പുറത്തേക്ക് ഓടി. പിന്നാലെ ഓടിയ കണ്ടക്ടറെ തള്ളി ഇട്ടിട്ട് അയാൾ വീണ്ടും ഓടി. കണ്ടക്ടറും ബസ് ഡ്രൈവറും പിന്നാലെ ഓടി അയാളെ പിടിച്ചു, അപ്പോഴേക്കും പൊലീസ് വന്നു. ബസിൽ ഒരു നിയമവിദ്യാർഥിനി ഉണ്ടായിരുന്നു. അവർ എന്നോടൊപ്പം നിന്നു. അവർക്ക് ഞാൻ നന്ദിപറയുന്നു.
ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ബസിലെ കണ്ടക്ടർ വലിയ സഹായമാണ് ചെയ്തത്. എന്നെ സഹായിച്ച നിയമവിദ്യാർഥി ഒരിക്കൽ നല്ലൊരു വക്കീൽ ആയി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഡ്രൈവർ ഉൾപ്പടെ ബസിൽ ഉണ്ടായിരുന്നവരും നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഉള്ളവരും നന്നായി സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്. പരാതി കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഇനി അവൻ ആ സിപ്പ് തുറക്കുമ്പോൾ എന്റെ മുഖം ഓർക്കണം. ആ സിപ്പ് തുറക്കാൻ അവൻ പേടിക്കണം’’.-യുവതി പറയുന്നു. യുവതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.