അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വയിദയുടെ ഇന്ത്യൻ വിഭാഗം. ഉത്തർപ്രദേശിൽ കൊല്ലപ്പെട്ട ഇരുവരെയും ‘രക്തസാക്ഷി’കൾ എന്നാണ് സംഘടനയുടെ സന്ദേശത്തിൽ പറയുന്നത്.
മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മുന്നുപേരാണ് 60കാരനായ മുൻഎംപിയെയും സഹോദരനേയും വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അൽ ഖ്വയ്ദയുടെ പ്രചരണ മാധ്യമമായ അസ്സാഹബ് മാസികയിലാണ് ഭീഷണി സന്ദേശമുള്ളത്. തിഹാർ ഉൾപ്പടെയുള്ള ജയിലുകളിൽ തടവിൽ കഴിയുന്ന സംഘടനാംഗങ്ങളെ മോചിപ്പിക്കുമെന്നും മാസികയിലൂടെ സംഘടന വ്യക്തമാക്കി. അതേസമയം ആസൂത്രിതമായിട്ടാണ് പ്രതികൾ കൊലപാതകം നടപ്പാക്കിയത്. പൊലീസ് കാവൽ മറികടന്ന് നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്.