എം.എ യൂസഫലിയുടെ പരാതിയിൽ ഷാജൻ സ്കറിയയ്ക്ക് തിരിച്ചടി. യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാർത്തകൾ ഷാജന് സ്കറിയയുടെ ചാനലിൽ നിന്ന് 24 മണിക്കൂറിനകം നീക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിർദേശിച്ചു. വാർത്ത നീക്കം ചെയ്തില്ലെങ്കിൽ ചാനൽ സസ്പെന്റ് ചെയ്യണമെന്ന് യൂട്യൂബിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭരണഘടന പൗരന് നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഷാജന് സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുന്നതിനോ അവരുടെ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുതെന്ന് സാജന് സ്കറിയയ്ക്ക് ഹൈക്കോടതി കർശന നിര്‍ദേശം നല്കി. വാർത്തകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഗൂഗിളിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2013 മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് എം.എ യൂസഫലി നല്കിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷാജൻ സ്കറിയയുടെ മറുനാടൻ മലയാളി ചാനലിൽ വന്ന വീഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദേശിച്ചുള്ളതാണെന്നായിരുന്നു യൂസഫലിയുടെ വാദം.