വില്യം രാജകുമാരൻ്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. ഒരു വീഡിയോയിലൂടെയാണ് 42-കാരിയായ കേറ്റ് തനിക്ക് അർബുദം സ്ഥിരീകരിച്ചതായും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതായും വ്യക്തമാക്കിയത്. ജനുവരിയിലാണ് അടിവയറ്റിൽ ശസ്ത്രക്രിയ നടത്തിയതെന്നും രോഗസ്ഥിരീകരണം വലിയ ഞെട്ടലുണ്ടാക്കിയതായും കേറ്റ് പറഞ്ഞു.
ശസ്ത്രക്രിയയുടെ സമയത്ത് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ കണ്ടെത്തിയത്. ചികിത്സയ്ക്കുശേഷം ഇപ്പോൾ സുഖംപ്രാപിച്ചുവരികയാണെന്നും കരുത്തോടെ തിരിച്ചുവരുമെന്നും കേറ്റ് പറഞ്ഞു. കാൻസറാണെന്ന് സ്ഥിരീകരിച്ചതോടെ പ്രിവൻ്റീവ് കീമോതെറാപ്പി ആരംഭിക്കണമെന്ന് തൻ്റെ മെഡിക്കൽ ടീം നിർദേശിച്ചു. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണെന്നും കേറ്റ് വ്യക്തമാക്കി.
ഇത് തനിക്ക് വലിയ ആഘാതമായിരുന്നുവെന്നും വില്യമും താനും പരമാവധി ഇത് സ്വകാര്യമായിവെച്ച് തന്നെ കൈകാര്യം ചെയ്യുകയാണ് ഉണ്ടായതെന്നും കേറ്റ് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഈസ്റ്റർ കഴിയുന്നതുവരെ കേറ്റ് ഔദ്യോഗിക ജോലികളിലേക്ക് തിരികെയെത്തില്ലെന്ന് രാജകുടുംബം വ്യക്തമാക്കി. അതേസമയം ഏതുതരം കാൻസറാണ് ബാധിച്ചത് എന്നതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കേറ്റിൻ്റെ ഓഫീസ് കൂടിയായ കെൻസിങ്ടൺ പാലസ് പുറത്തുവിട്ടിട്ടില്ല.
ചാൾസ് രാജാവ് അർബുദചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിൻ്റേയും വാർത്ത പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാൾസ് രാജാവിനും കാൻസർ ബാധിച്ച വിവരം ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടത്. പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് 75-കാരനായ ചാൾസ് രാജാവ് ചികിത്സ തേടിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികൾ നീട്ടിവെക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പേപ്പർ വർക്കുകൾ തുടരുമെന്നും പ്രസ്താവനയിലുടെ വ്യക്തമാക്കിയിരുന്നു.