മാണി സി കാപ്പൻ യു ഡി എഫ് വിട്ട് എൻ ഡി എ യിലേക്ക് പോകുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് രമേശ് ചെന്നിത്തല. കാപ്പൻ യു ഡി എഫ് ഇൽ തന്നെ തുടരുമെന്നും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് യു ഡി എഫ് ൽ നിന്നും ഒരു എൻ ഡി എ സ്ഥാനാർഥി ഉണ്ടാവുമെന്നും അത് കാപ്പൻ ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ പരക്കുന്നതിന് പിന്നാലെയാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എൽ ഡി എഫ് വിട്ട് യു ഡി എഫിലേക്കെത്തിയ നേതാവാണ് മാണി സി കാപ്പൻ. കോൺഗ്രസിന്റെ കേന്ദ്ര മണ്ഡലമായ പാലായിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ പാർട്ടി വിട്ട് പുറത്ത് പോകുകയും എൻ സി പി യെ പിളർത്തി നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തു.
മുന്നണി വിടാൻ കാപ്പന് യാതൊരു ഉദ്ദേശവും ഉണ്ടാവില്ലെന്നും വസ്തുതയില്ലാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പി സി തോമസ് പറഞ്ഞു. “പാലായിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘ തോറ്റ എം എൽ എ ‘ യുടെ വ്യാജ പ്രചരണങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് പിന്നിൽ. കെ പി സി സി പ്രസിഡന്റ് സുധാകരനുമായി എനിക്ക് പ്രശ്നമില്ല. വർഷങ്ങളായുള്ള ആത്മ ബന്ധമാണ് ഞങ്ങൾ തമ്മിൽ ” മാണി സി കാപ്പൻ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുറിമുവിന് കേരളത്തിൽ നിന്ന് ഒരു എം എൽ എ വോട്ട് ചെയ്തിരുന്നു എന്ന അഭ്യൂഹം നിലനിൽക്കേ അത് മാണി സി കാപ്പൻ ആണെന്ന തരത്തിൽ സംശയം ഉയർന്നിരുന്നു. താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും, ചെയ്തിട്ടുണ്ടെങ്കിൽ തുറന്ന് പറയാൻ മടിയില്ലെന്നും കാപ്പൻ കൂട്ടിച്ചേർത്തു.