അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ ദിശയിലായിരിക്കും സ്ഥിതി ചെയ്യുന്നതെന്നും നിലവിൽ ഈ ന്യൂനമർദ്ദം ഒമാൻ തീരത്തിന് 1010 കിലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂനമർദ്ദം പടിഞ്ഞാറൻ – വടക്ക് പടിഞ്ഞാറൻ ദിശയിൽ ഒമാനിലെ ദോഫാർ ഗവർണറേറ്റ്, യെമനിലെ അൽ മഹരാ ഗവർണറേറ്റ് എന്നിവയുടെ സമീപത്തേയ്ക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത 48 മണിക്കൂറിനിടയിൽ ഇത് ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ചുഴലിക്കാറ്റിന്റെ പ്രഭാവം ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ അനുഭവപ്പെടാനിടയുണ്ട്. തിങ്കളാഴ്ച അർദ്ധരാത്രിയ്ക്കും ചൊവ്വാഴ്ച പുലർച്ചെയ്ക്കും ഇടയിൽ ചുഴലിക്കാറ്റ് ദോഫാർ ഗവർണറേറ്റ്, യെമനിലെ അൽ മഹരാ ഗവർണറേറ്റ് എന്നിവയ്ക്കിടയിലൂടെ കടന്ന് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ 50 മുതൽ 200 മില്ലീമീറ്റർ വരെ മഴ പെയ്യുന്നതിനും ശക്തമായ കാറ്റ് വീശുന്നതിനും ഇടയാക്കും. അതിനാൽ വാദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും വെള്ളത്തിന്റെ കുത്തൊഴുക്കും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.