രാജ്യത്ത് നിന്ന് ഇന്ത്യൻ കാക്കകളെ ഓടിച്ചുവിടാനുള്ള നടപടിയുമായി വീണ്ടും സൗദി അറേബ്യ. രാജ്യത്ത് വിരുന്നെത്തിയ കാക്കകൾ മടങ്ങിപ്പോകാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാക്കകൾ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിച്ചു വരുന്നുണ്ട്. കാക്കകളുടെ എണ്ണമെടുക്കൽ ഉൾപ്പെടെയുളള വിവരശേഖരണം അധികൃതർ പൂർത്തിയാക്കി. ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗദിയിൽ വീണ്ടും ഇന്ത്യൻ കാക്കകളുടെ ശല്യം രൂക്ഷമാകുന്നത്. ഇന്ത്യയിൽ നിന്ന് വിരുന്നെത്തിയ കാക്കകളുടെ ശല്യം രൂക്ഷമായതോടെയാണ് നടപടി.
തെക്കുപടിഞ്ഞാറൻ മേഖലയിലെ ചെങ്കടലിലുള്ള ഫറസാൻ ദ്വീപിലാണ് കാക്കകളുടെ ശല്യം ഏറ്റവും കൂടുതലായിട്ടുള്ളത്. വൈദ്യുത ലൈനുകളിൽ കൂടുകൂട്ടി വൈദ്യുതി തടസമുണ്ടാക്കുന്നതടക്കം വലിയ ശല്യമാണ് കാക്കകൾ ഉണ്ടാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കാക്കകളുടെ വരവോടെ ആ പ്രദേശത്തെ ചെറുജീവികളുടെ എണ്ണം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
ചെറുപ്രാണികളെ മുഴുവൻ കാക്കകൾ ഭക്ഷണമാക്കുന്നു. ഇത് തുടരുകയാണെങ്കിൽ പല ജീവജാലങ്ങളുടെയും നിലനിൽപ്പിനെ പോലും ബാധിക്കുമെന്ന ആശങ്കയും അധികൃതർ പങ്കുവെച്ചു. ഇതോടെയാണ് ദേശീയ വന്യജീവി വികസന കേന്ദ്രം കാക്കകളെ തുരത്താനുളള നടപടിക്ക് തുടക്കം കുറിച്ചത്.