പരിപാടി അവതരിപ്പിക്കാൻ എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പറന്ന മെന്റലിസ്റ്റ് ഫാസിൽ ബഷീറിന് നഷ്ടമായ പെട്ടി തിരിച്ചു കിട്ടി. 12 ലക്ഷം രൂപ വിലമതിക്കുന്ന സാമഗ്രികൾ അടങ്ങിയതായിരുന്നു പെട്ടി. ദുബായിൽ നിന്ന് ഇന്ന് (ബുധൻ) കേരളത്തിലേക്ക് മടങ്ങാൻ ഇരിക്കുകയാണോ ഫാസിൽ. നാട്ടിൽ എത്തിയ ഉടൻ എയർ ഇന്ത്യയുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ കോടതിയെ സമീപിക്കും. മാത്രമല്ല, തിരിച്ചു കിട്ടിയ പെട്ടിയിൽ ഇത് സംബന്ധിച്ച കാർട്ടൂൺ പതിച്ച് എയർ ഇന്ത്യയെ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഫാസിൽ പറഞ്ഞു. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എഐ 933 എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ പെട്ടി നഷ്ടപ്പെട്ടത്
ഫാസിലിന്റെ ലഗേജ് ബാഗേജ് ക്ലിയറൻസ് വിഭാഗത്തിലേക്ക് പോകുന്നതിന് പകരം കാർഗോ വിഭാഗത്തിലേക്ക് പോയതായിരുന്നു ലഗേജ് കാണാതായതിന് എയർ ഇന്ത്യ നൽകിയ വിശദീകരണം. മെന്റലിസം-ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ അപൂർവ വസ്തുക്കളടങ്ങിയതാണ് ഈ പെട്ടി. എന്നാൽ പെട്ടിയെക്കുറിച്ച് ആദ്യം അന്വേഷിച്ചപ്പോൾ ഒരു വിവരവും ലഭ്യമായിരുന്നില്ല. മാത്രമല്ല കൊച്ചിയിൽ നിന്ന് പെട്ടി വിമാനത്തിൽ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസും ദുബായിൽ വന്ന വിമാനത്തിൽ ആ പെട്ടി ഇല്ല എന്ന് ദുബായ് എയർ ഇന്ത്യ ഓഫീസിന്റെയും മറുപടിയും ലഭിച്ചതോടെ ഫാസിൽ കുഴപ്പത്തിലായി. രാത്രി മുഴുവനും വിമാനത്താവളത്തിൽ പെട്ടി ഫാസിൽ അന്വേഷിച്ച് നടക്കുകയും ചെയ്തു.
ഒരു ദിവസത്തെ തിരച്ചിലിനൊടുവിൽ പെട്ടി അധികൃതർ തന്നെ കണ്ടെത്തുകയായിരുന്നു. പെട്ടി ദുബായിലെത്തിയിരുന്നു എന്നും ബാഗേജ് കൈകാര്യം ചെയ്യുന്നവർക്ക് സംഭവിച്ച വീഴ്ചയാണ് ഉടമസ്ഥനായ ഫാസിലിന് പെട്ടി ലഭിക്കാതിരിക്കാൻ കാരണമായത് എന്നുമാണ് എയർ ഇന്ത്യയുടെ പ്രതികരണം. ഇതിന് മാപ്പു ചോദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, ഇനി മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. എല്ലാ ഒരുക്കങ്ങളോടെയും കൂടി ദുബായിലെ നിലമ്പൂർ അസോസിയേഷന്റെ പരിപാടിയിലെ തന്റെ മെന്റലിസം ഷോ അവതരിപ്പിക്കാൻ എത്തിയത് ഒഴിവാക്കേണ്ടി വന്നത് വലിയ നഷ്ടവും നിരാശയും സമ്മാനിച്ചെന്ന് ഫാസിൽ പരാതിപ്പെട്ടു.
ബാഗേജിലുണ്ടായിരുന്നത് അമേരിക്കയിൽ നിന്ന് വൻ തുക മുടക്കി വാങ്ങിയ സാധനങ്ങളായിരുന്നു. അത് മറ്റെവിടെ നിന്നും വാങ്ങാൻ കഴിയുകയുമില്ല. മെന്റലിസം ഒരു പ്രചോദനാത്മക പരിപാടിയാണ്. എന്നാൽ പെട്ടി നഷ്ടപ്പെട്ടതോടെ ഷോ വേണ്ടെന്ന് വയ്ക്കേണ്ടി വന്നു. ഇതോടെ പരിപാടിക്ക് വേണ്ടി ഹാളും പ്രത്യേക സൗണ്ട് സിസ്റ്റവും ഏർപ്പെടുത്തിയ സംഘാടകർക്കും വൻ തുക നഷ്ടമായി. കൂടാതെ ഫാസിലിന് ലഭിക്കേണ്ടിയിരുന്ന പ്രതിഫലവും മുടങ്ങി. സാധനങ്ങൾ നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും തിരിച്ചുകിട്ടിയതിൽ ആശ്വാസമുണ്ടെന്നും ഫാസിൽ കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയ്ക്ക് 2.45ന് ദുബായിൽ എത്തിയ വിമാനത്തിൽ തന്നെയാണ് ഫാസിലിന്റെ കൊച്ചിയിലേക്കുള്ള മടക്കയാത്രയും. ‘സുഹൃത്തും കാർട്ടൂണിസ്റ്റുമായ ‘രാജേട്ടൻ’ വരച്ചുനൽകിയ വലിയ കാർട്ടൂൺ പ്രദർശിപ്പിച്ച പെട്ടിയുമായി എയർ ഇന്ത്യയെ പ്രതിഷേധം അറിയിക്കുമെന്ന് ഫാസിൽ അറിയിച്ചു. അടിക്കടി യാത്രക്കാരോട് അനാസ്ഥ കാണിക്കുന്ന എയർ ഇന്ത്യക്ക് ഇതൊരു പാഠമാകട്ടെ എന്നതാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല, നാട്ടിലെത്തിയതിന് ശേഷം തനിക്കുണ്ടായ സമയ-സാമ്പത്തിക നഷ്ടവും മാനസിക പീഡനവും വിശദീകരിച്ച് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കുമെന്നും ഫാസിൽ അറിയിച്ചു.
കഴിഞ്ഞ 20 വർഷമായി ഫാസിൽ മെന്റലിസം മേഖലയിലുണ്ട്. 2005 മുതൽ മാന്ത്രികൻ മുതുകാടിനോടൊപ്പമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. നിലവിൽ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിന്റെ പിആർഎമ്മായി സേവനം അനുഷ്ഠിച്ചു വരികയാണ്. അതേസമയം മുതുകാട് മാന്ത്രികവിദ്യാ പ്രകടനം അവസാനിപ്പിച്ചതോടെ നെടുമ്പാശ്ശേരി സ്വദേശിയായ ഫാസിൽ മെന്റലിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മാത്രമല്ല, മുതുകാടിനൊപ്പം ഇപ്പോഴും പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്.