ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. വിവിധ രൂപത്തിലും നിറത്തിലും രുചിയിലും ഇന്ന് വിഭവങ്ങൾ ലഭ്യമാണ്. വീട്ടിലെ അടുക്കളകളിൽ നിന്ന് ഹോട്ടലുകളിലേക്ക് ഭക്ഷണം ചേക്കേറിയപ്പോൾ രൂപം തന്നെ മാറിപ്പോയി. വിവിധ തരം പച്ചക്കറികളും പഴങ്ങളും മാംസങ്ങളുമൊക്കെ രൂപ മാറ്റം നടത്തിത്തുടങ്ങി. ഓർഡർ ചെയ്ത ഭക്ഷണം ടേബിളിൽ എത്തുമ്പോൾ കണ്ണിൽ സന്തോഷം നിറയും. കഴിച്ച് കഴിയുമ്പോൾ വയറും മനസും ഒരുമിച്ച് നിറയും. ഭക്ഷണം പാക്ക് ചെയ്തു കേടുവരാതെ സൂക്ഷിക്കുക എന്നതും ഇന്ന് ഈസിയായ കാര്യമാണ്.
യുഎഇയിലെ ഏറ്റവും വലിയ യന്ത്രവത്കൃത ഭക്ഷണ പാക്കിങ് കേന്ദ്രം അൽഐനിൽ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഓരോ ദിവസവും 325 ടൺ ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്യാനുള്ള ശേഷിയുണ്ട് ഈ കേന്ദ്രത്തിനുണ്ട്. കാർഷിക ഭക്ഷ്യമേഖലയിലെ സാങ്കേതിക സ്ഥാപനമായ സിലാലാണ് അൽഐനിൽ ഏറ്റവും വലിയ യന്ത്രവത്കൃത ഭക്ഷണ പാക്കിങ് കേന്ദ്രം തുറന്നിരിക്കുന്നത്.
ഒരു ദിവസം 325 ടൺ ഭക്ഷണവസ്തുക്കൾ 1,80,000 പാക്കുകളിലാക്കാൻ ഈ കേന്ദ്രത്തിന് ശേഷിയുണ്ട്. പഴം, പച്ചക്കറി തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ കേടുകൂടാതെ ഉപഭോക്താക്കളിൽ എത്താൻ ഈ സംവിധാനത്തിന് സാധിക്കും. ഇതിന് പുറമെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ 28 പ്രീ കൂളിങ് ചേംബറുകളും ഒമ്പത് കോൾഡ് സ്റ്റോറുകളുമുണ്ട്. അമ്പമ്പോ അത്ഭുതം തന്നെ. യുഎഇയുടെ കാർഷിക മേഖലയെയും വിപണിയെയും കൂടുതൽ വേഗത്തിൽ ബന്ധിപ്പിക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.
12000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാക്കിങ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. മനുഷ്യന്റെ സ്പർശമില്ലാതെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിൽ ഭക്ഷണം പാക്ക് ചെയ്യുന്ന യുഎഇയിലെ ഏറ്റവും വലിയ പാക്കിങ് കേന്ദ്രമാണ് അൽ ഐനിലേത്. മികച്ച അടിസ്ഥാന സൗകര്യങ്ങളും സിലാൽ ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. മികച്ച കാർഷിക, സാങ്കേതികവിദ്യ രംഗത്ത് അബൂദാബിയിലെ ഏറ്റവും പ്രശസ്തമായ കമ്പനിയാണ് സിലാൽ.