മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. മൂന്ന് വർഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി വാടക കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. മാസം 80 ലക്ഷം രൂപയ്ക്ക് ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ആണ് വാടകയ്ക്കെടുത്തിരിക്കുന്നത്.
സുരക്ഷാ പരിശോധനകൾക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. തിരുവനന്തപുരത്തെത്തിച്ച ഹെലികോപ്ടർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചു.
വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹെലികോപ്റ്റർ വാടകക്കെടുത്തത്. മൂന്നു വർഷത്തേക്കാണ് ചിപ്സൺ ഏവിയേഷനുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാർ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ പ്രകാരം കമ്പനിക്ക് നൽകേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നൽകണം. രണ്ട് വർഷത്തേക്കു കൂടി കരാർ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്.