രണ്ടാം ഏകദിനത്തിലും വിജയമാവർത്തിച്ച് ഇന്ത്യ. ഓസീസിനെ 99 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 400 റൺസ് വിജയലക്ഷ്യം മഴയെത്തുടർന്ന് 33 ഓവറിൽ 317 റൺസായി ചുരുക്കിയിരുന്നു. ഇത് പിന്തുടർന്ന ഓസ്ട്രേലിയ 28.2 ഓവറിൽ 217 റൺസിന് പുറത്താകുകയായിരുന്നു. അവസാന ഏകദിനം ബുധനാഴ്ച രാജ്കോട്ടിൽ നടക്കും.
വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തന്നെ പാളിയിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മാത്യു ഷോർട്ട് (8 പന്തിൽ 9), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (പൂജ്യം) എന്നിവരെ അടുത്തത്തടുത്ത പന്തുകളിൽ അവർ നഷ്ടമായി. വെറും ഒൻപത് റൺസ് മാത്രമായിരുന്നു അപ്പോൾ ഓസീസ് സ്കോർബോർഡിൽ ഉണ്ടായിരുന്നത്. ജസ്പ്രീത് ബുമ്രയ്ക്ക് പകരം പ്ലേയിങ് ഇലവനിലെത്തിയ പ്രസിദ്ധ് കൃഷ്ണയാണ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയത്. പിന്നീട് ഡേവിഡ് വാർണർ (39 പന്തിൽ 53), മാർനസ് ലബുഷെയ്ൻ (31 പന്തിൽ 27) എന്നിവർ ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. ഇതിനിടയിൽ ഒൻപതാം ഓവറിൽ മഴയെത്തിയതോടെ കളി മുടങ്ങി. മഴ മാറാൻ വൈകിയതോടെ ഓവർ വെട്ടിക്കുറച്ച് ലക്ഷ്യം പുനർനിശ്ചയിക്കുകയായിരുന്നു.
13-ാം ഓവറിൽ ലബുഷനെ വീഴ്ത്തി അശ്വിനാണ് ഓസീസിന്റെ കൂട്ടുകെട്ട് പൊളിച്ചത്. അശ്വിന്റെ തന്നെ തൊട്ടടുത്ത ഓവറിൽ വാർണറും വീണതോടെ ഓസീസിന്റെ നില പരുങ്ങലിലായി. എന്നാൽ ഒൻപതാം വിക്കറ്റിൽ സീൻ ആബട്ടും (36 പന്തിൽ 54), ജോഷ് ഹെയ്സൽവുഡും (16 പന്തിൽ 23) ചേർന്നു നടത്തിയ ചെറുത്തുനിൽപ്പ് ഓസീസ് കോർ 200 കടത്തി. എന്നാൽ അടുത്ത ഓവറുകളിൽ ഹെയ്സൽവുഡും ആബട്ടും വീണതോടെ ജയം ഇന്ത്യ ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ആർ.അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതവും പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. ഓസീസിനായി ഓപ്പണർ ഡേവിഡ് വാർണറും (39 പന്തിൽ 53), സീൻ ആബട്ടും (36 പന്തിൽ 54) അർധസെഞ്ച്വറി നേടി.