ചതുരംഗത്തിലെ ലോകതാരങ്ങളുടെ പോരാട്ടത്തിനൊരുങ്ങി ഖത്തർ. ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസൻ, മുൻനിര താരങ്ങളായ ഹികാരു നകാമുറ, അനിഷ് ഗിരി, ഇന്ത്യയുടെ അഭിമാന ബാലൻ ആർ. പ്രഗ്നാനന്ദ തുടങ്ങിയ ചെസ്സ് രാജാക്കന്മാർ ഖത്തറിൽ കരുക്കൾ നീക്കാൻ തയ്യാറാവുകയാണ്. ഖത്തർ ചെസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തർ മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഓപൺ ചെസ് ചാമ്പ്യൻഷിപ്പിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ലുസൈൽ സ്പോർട്സ് ഹാളിലാണ് ലോകതാരങ്ങൾ മാറ്റുരക്കുന്ന ചതുരംഗ പോരാട്ടം അരങ്ങേറുക. ഒക്ടോബർ 20 വരെ നീളുന്ന ചെസ്സ് മത്സരത്തിൽ 42 രാജ്യങ്ങളിൽ നിന്നായി 250 താരങ്ങളാണ് മാറ്റുരക്കുന്നത്. 62 സീനിയർ ഇന്റർനാഷനൽ ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് കളിക്കളത്തിൽ അങ്കം വെട്ടുക. 16 അറബ് രാജ്യങ്ങളിൽ നിന്നും താരങ്ങളുണ്ട്. പുരുഷ-വനിതകളിലായി 76 മത്സരാർഥികളാണ് ഇന്ത്യയിൽ നിന്നുള്ളത്. മാത്രമല്ല, ഏറ്റവും കൂടുതൽ താരങ്ങളുടെ പങ്കാളിത്തവും ഇന്ത്യക്കാണെന്ന് ഖത്തർ ചെസ് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹമദ് അൽ തമീമി അറിയിച്ചു.
അതേസമയം 2014, 2015 സീസണുകളിലായിരുന്നു ലോകതാരങ്ങൾ മാറ്റുരച്ച ഖത്തർ മാസ്റ്റേഴ്സ് ഓപണിന് ദോഹ വേദിയായത്. ഏതാനും ആഴ്ചകൾ മുമ്പ് ബകുവിൽ നടന്ന ഫിഡെ ലോകകപ്പിൽ കാൾസനെ വിറപ്പിച്ച് ശ്രദ്ധേയനായ പ്രഗ്നാനന്ദയുടെ സാന്നിധ്യം തന്നെയാണ് പ്രധാനം. കൂടാതെ ഇന്ത്യയുടെ രമേഷ് വൈശാലി, വന്തിക അഗർവാൾ എന്നിവരും വനിത വിഭാഗത്തിൽ കരുക്കൾ നീക്കുന്നുണ്ട്.