കര മാർഗം ഖത്തറിൽ എത്തുന്നവർക്ക് നടപടികൾ എളുപ്പമാക്കി അബൂസംറയിലെ എമിഗ്രേഷൻ വിഭാഗം. ഖത്തർ-സൗദി അതിർത്തിയായ അബൂസംറയിൽ അതിർത്തി കടക്കാൻ സ്ഥിരം സമിതി സ്വീകരിച്ച നടപടികൾ എൻട്രി, എക്സിറ്റ് കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. അതിർത്തി കടന്ന് യാത്ര ചെയ്യാൻ ഉ ദ്ദേശിക്കുന്നവർക്ക് നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് സ്ഥിരം സമിതി സെക്രട്ടറി ക്യാപ്റ്റൻ ഷാഫി ഖലീവി അൽ ഷമ്മാരി അറിയിച്ചു.
അതേസമയം എമിഗ്രേഷനും കസ്റ്റംസിനുമുള്ള കൗണ്ടറുകളുടെ എണ്ണം 172 ആയി വർധിപ്പിക്കുക, പ്രീ-രജിസ്ട്രേഷൻ സേവനം ഏർപ്പെടുത്തുക എന്നിവയും യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുള്ള മറ്റ് പ്രധാന നടപടികളിൽ ഉൾപ്പെടുന്നവയാണ്. രാജ്യത്തിന് അകത്തേക്കോ പുറത്തേക്കോ പോവുന്ന ഒരു യാത്രക്കാരന്റെ എൻട്രി, എക്സിറ്റ് നടപടികൾ വെറും 20 മുതൽ 40 സെക്കൻഡ് വരെ സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതാണ് പുതിയ പദ്ധതി. എന്നാൽ എൻട്രി ആവശ്യമുള്ളവരും വിരലടയാളം നൽകേണ്ടവരുമായ ചില യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാൻ കുറച്ച് അധികം സമയമെടുക്കും.
അതേസമയം, മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന യാത്രക്കാർക്ക് അവരുടെ എൻട്രി, എക്സിറ്റ് നടപടികൾ 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാനും സാധിക്കും. പൗരന്മാർക്കും താമസക്കാർക്കും മെട്രാഷ് 2ലും മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും സന്ദർശകർക്കും ഹയ്യ പ്ലാറ്റ്ഫോമിലും പ്രീ-രജിസ്ട്രേഷൻ സേവനവും ലഭിക്കും. 2013ൽ അബൂസംറ ബോർഡർ ക്രോസിങ് മാനേജ്മെന്റിനുള്ള സ്ഥിരം സമിതി രൂപവത്കരിച്ചതിനെ തുടർന്ന് ക്രോസിങ്ങിന് നേരിട്ട് മേൽനോട്ടം വഹിച്ചുവരുകയാണെന്നും യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈദ് അവധി ദിനങ്ങളിലും സന്ദർശകർ കൂടുതലായെത്തുന്ന കായിക ചാമ്പ്യൻഷിപ്പുകൾ നടക്കുന്ന വേളയിലും നടപടികൾ വേഗത്തിലാക്കാൻ അബൂസംറ അതിർത്തിയിൽ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. എൻട്രി, എക്സിറ്റ് എന്നിവക്കായി എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം യഥാക്രമം 116ഉം 50ഉം ആക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ കസ്റ്റംസിനായി 12 കൗണ്ടറുകളും സജ്ജമാണ്. ഒരേസമയം 60 വാഹനങ്ങൾ എന്ന ശേഷിയിലാണ് വാഹനങ്ങൾ പരിശോധിക്കാനുള്ള സൗകര്യവും തയ്യാറാണ്. മാത്രമല്ല, അതിർത്തിയിലെ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് വേണ്ടി അധിക അഡ്മിനിസ്ട്രേറ്റിവ്, സർവിസ് കെട്ടിടങ്ങൾ നിർമിക്കുന്ന പ്രവൃത്തികൾ തുടരുകയാണെന്നും ക്യാപ്റ്റൻ അൽ ഷമ്മാരി പറഞ്ഞു.