മസ്കറ്റിലെ പൊതു നിരത്തുകളിൽ സൈക്കിളുകൾ നിർത്തിയിടുന്നതിന് മുനിസിപ്പാലിറ്റി നിയന്ത്രണം ഏർപ്പെടുത്തി. ട്രാഫിക് സൂചക തൂണുകളിലും പൊതുനിരത്തിന്റെ മറ്റു തൂണുകളിലും കമ്പികളിലുമായി സൈക്കിളുകൾ ബന്ധിച്ചുവെക്കുന്നതിനാണ് നിയന്ത്രണം. ഇതുസംബന്ധിച്ച അറിയിപ്പ് മസ്കറ്റ് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നത് ഒഴിവാക്കണമെന്നും അത്തരം സൈക്കിളുകൾ എടുത്ത് കൊണ്ടുപോകുമെന്നും മുനിസിപ്പാലിറ്റിയുടെ നോട്ടീസിൽ പറയുന്നു.
സൈക്കിളുകളുടെ ഉപയോഗം വർധിച്ചത് കാൽനടക്കാർക്കും മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ നടപടി. ഇത്തരം സൈക്കിൾ ഓട്ടക്കാർ പലപ്പോഴും സുരക്ഷ മാനദന്ധങ്ങൾ പാലിക്കാറില്ല. റോഡുകളിലെ ട്രാഫിക് നിയമങ്ങൾ അനുസരിക്കാത്തതും മറ്റൊരു ഗുരുതര പ്രശ്നമാണ്. ചിലപ്പോൾ നടപ്പാതകളിലും മറ്റും കാൽനടക്കാർക്കിടയിലൂടെ അതിവേഗത്തിൽ സൈക്കിളുകൾ ഓടിച്ചുപോകുന്നതും പതിവ് കാഴ്ച്ചയാണ്. കൂടാതെ റോഡുകളിൽ വൺ വേ, സിഗ്നൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പലരും സൈക്കിൾ ഓടിക്കുന്നത്.
അതേസമയം ഇലക്ട്രിക് സൈക്കിളുകളുടെ ഉപയോഗവും അടുത്തിടെ വർധിച്ചിട്ടുണ്ട്. അതിവേഗത്തിൽ പാഞ്ഞുപോകുന്ന ഈ സൈക്കിളുകൾ ഉപയോഗിക്കുന്നതിന് യാതൊരു മാനദണ്ഡവുമില്ല. മാത്രമല്ല, പലപ്പോഴും ഹെൽമറ്റ് ധരിക്കാതെയാണ് പലരും ഇലക്ട്രിക് സൈക്കിളുകളിൽ സഞ്ചരിക്കുന്നത്. ഒരു നിയമ തടസ്സവുമില്ലാത്തതാണ് പലരെയും ഇലക്ട്രിക് സൈക്കിളുകളിലേക്ക് ആകർഷിക്കുന്നത്.
നിലവിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കൂടുതൽ ഇലക്ട്രിക് സൈക്കിളുകൾ റോഡിലിറങ്ങുമ്പോൾ അപകടസാധ്യത കൂടുതലാണ്. ഇൻഷുറൻസ് അടക്കമുള്ള ഒരു പരിരക്ഷയും ഇത്തരം സൈക്കിളുകൾക്കില്ലാത്തത് റോഡ് സുരക്ഷയ്ക്കും പൊതുജനങ്ങളുടെ സുരക്ഷക്കും ഭീഷണിയാകാനും സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് കുറഞ്ഞ വരുമാനക്കാരായതിനാൽ ഇത്തരം സൈക്കിളുകൾ മുട്ടി പരിക്കേറ്റാൽ ചെലവുകൾ പരിക്ക് പറ്റിയ വ്യക്തികൾ തന്നെ വഹിക്കേണ്ടിവരും.