സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തിൽ ‘നൂർ റിയാദ്’ പ്രകാശ ഉത്സവത്തിന് തുടക്കമായി. വാർഷികോത്സവത്തിന്റെ മൂന്നാം പതിപ്പ് റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽ ‘മരുഭൂമിയിലെ മണലിൽ ഒരു ചന്ദ്രൻ’ എന്ന തലക്കെട്ടിലാണ് അരങ്ങേറുന്നത്. 17 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷത്തിൽ 35ലധികം സൗദി കലാകാരന്മാർ ഉൾപ്പെടെ ലോകത്തെ 35ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം കലാ പ്രതിഭകളും പങ്കെടുക്കും.
നൂർ അൽറിയാദ് ആഘോഷത്തിൽ 120ലധികം കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്. കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ, മധ്യമ മേഖലയിലെ സലാം പാർക്ക്, വടക്കുപടിഞ്ഞാറൻ മേഖലയായ ദറഇയയിലെ ജാക്സ് ഡിസ്ട്രിക്ട്, വാദി ഹനീഫ, വാദി നമർ എന്നീ കേന്ദ്രങ്ങളിലാണ് ഇവയുടെ പ്രദർശനം നടക്കുക. ഈ വർഷത്തെ പതിപ്പിനോടൊപ്പം ദറഇയയിലെ ജാക്സ് പരിസരത്ത് ‘സർഗാത്മകത നമ്മെ പ്രബുദ്ധമാക്കുന്നു, ഭാവി നമ്മെ ഒരുമിച്ച് കൊണ്ടുവരുന്നു’ എന്ന ശീർഷകത്തിലാണ് പ്രദർശന മേളയുള്ളത്. ലോകമെമ്പാടുമുള്ള 32 കലാകാരന്മാരുടെ പങ്കാളിത്തത്തോടെ 2024 മാർച്ച് രണ്ടുവരെ പ്രദർശനം തുടരും.
അതേസമയം ‘നൂർ റിയാദ്’ ആഘോഷം റിയാദിനെ ഒരു ഓപൺ ആർട്ട് ഗാലറിയാക്കി മാറ്റാനുള്ള നിലവിലുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതാണെന്ന് റിയാദ് ആർട്ട് പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ഖാലിദ് അൽ ഹസാനി അറിയിച്ചു. ഇത് സന്ദർശകർക്ക് കലാപരമായ അനുഭവങ്ങളും സാമൂഹിക പങ്കാളിത്ത പ്രോഗ്രാമിനുള്ളിലെ വിവിധ പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ രാജ്യത്തിന്റെ തലസ്ഥാനത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ ആഘോഷം സംഭാവന ചെയ്യുന്നുണ്ട്.
‘റിയാദ് ആർട്ട്’ പരിപാടിയുടെ ലക്ഷ്യങ്ങളും പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുംഇത് വേദിയാവുന്നു. കൂടാതെ രാജ്യത്തിന്റെ സാംസ്കാരിക സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും അതിന്റെ വിവിധ പദ്ധതികളുടെ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള കലാപരവും സാംസ്കാരികവുമായ കൈമാറ്റത്തിനുള്ള വേദിയായും നൂർ അൽറിയാദ് പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, റിയാദ് നഗരത്തിലെ സ്ഥലങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് ആഘോഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതിലൂടെ സന്ദർശകർക്ക് എളുപ്പത്തിൽ അവർക്കിഷ്ടമുള്ള സ്ഥലങ്ങളിൽ എത്താൻ സാധിക്കും.