സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ ദുബായ് എയർഷോയിൽ ക്യുആർ കോഡ് വഴി തങ്ങളുടെ രണ്ടാമത്തെ ഡിസൈൻ പുറത്തുവിട്ടു. രണ്ടുതരം കളർ ഡിസൈനുകളിൽ ആണ് വിമാനങ്ങൾ ഇറക്കുന്നത്. ഇങ്ങനെ വിമാനം ഇറക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാന കമ്പനിയാണ് റിയാദ് എയർ.
വിമാനത്തിന്റെ മുൻഭാഗത്തും എഞ്ചിനുകളിലും താഴ്വശത്തും എയർലൈനിന്റെ വ്യാപാരമുദ്രയുടെ ലോഗോയ്ക്കൊപ്പം ഇംഗ്ലീഷിലും അറബിയിലും എഴുതിയ റിയാദ് എയർ ഉണ്ടായിരിക്കും.എയർലൈൻ ഇതിനകം 72 ബോയിംഗ് 787 വൈഡ്-ബോഡി ജെറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും സിഇഒ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിൽ പാരിസ് എയർ ഷോയിലാണ് ആദ്യത്തെ ഡിസൈൻ പുറത്തിറക്കിയത്. 2025 പകുതിയോടെ സർവീസ് ആരംഭിക്കുന്നതിനുളള പ്രവർത്തനങ്ങളിലാണ് റിയാദ് എയർ. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് കീഴിലാണ് പുതിയ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം ലക്ഷ്യസ്ഥാനങ്ങൾ ആണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. റിക്രൂട്ട്മെന്റ് നടപടികൾക്കും റിയാദ് എയർ ഉടൻ തുടക്കം കുറിക്കും.