ജാതിവിവേചന വിഷയത്തിൽ യോഗക്ഷേമസഭയ്ക്കും അഖില കേരള തന്ത്രി സമാജത്തിനും എതിരെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്ത്. ക്ഷേത്രത്തിലെത്തുന്ന പൂജാരി ശുദ്ധി നിലനിർത്താനാണ് മറ്റുള്ളവരെ സ്പർശിക്കാത്തതെന്ന് വാദം ഉന്നയിക്കുമ്പോൾ, അങ്ങനെയെങ്കിൽ അവർ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങാൻ പാടുണ്ടോ. പുറത്തിറങ്ങിയശേഷം അകത്തേക്ക് പോകാനും പാടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
ദേവപൂജ കഴിയും വരെ ആരെയും തൊടില്ലെങ്കിൽ പിന്നെ എന്തിനാണ് പുറത്തിറങ്ങിയത്. ജനങ്ങളെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്ക് പോയത്. അതു ശരിയാണോ?. അങ്ങനെയെങ്കിൽ അമ്പലം മുഴുവൻ ശുദ്ധി കലശം നടത്തണ്ടേയെന്നും മന്ത്രി ചോദിച്ചു. അവിടെ വെച്ച് പൂജാരിക്ക് പൈസ കിട്ടിയാൽ അത് അമ്പലത്തിലേക്ക് കൊണ്ടുപോകില്ലേ. പൈസ കൊണ്ടുപോകുമ്പോൾ അയിത്തമില്ല, മനുഷ്യന് മാത്രം അയിത്തം കൽപ്പിക്കുന്ന ഏതു രീതിയോടും യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
അയിത്തം വേണം അനാചാരം വേണം എന്ന അഭിപ്രായമുള്ളവരുമുണ്ട്. അത്തരക്കാർക്ക് അതു പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷെ അതു സമ്മതിക്കില്ല എന്നു പറയാനുള്ള അവകാശവും നമുക്ക് ഉണ്ടാകണം. അതാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.