സൌദിയിലെ സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ വേതനം ഗണ്യമായി ഉയര്‍ന്നതായി രേഖകള്‍. അഞ്ചു വര്‍ഷത്തിനിടെ 45 ശതമാനം വേതനം വര്‍ധിച്ചതായി നാഷണല്‍ ലേബര്‍ ഒബ്സര്വേറ്ററിയാണ് വെളിപ്പെടുത്തിയത്. സ്വദേശിവല്‍ക്കരണത്തിനു പിന്നാലെ നടപ്പാക്കിയ സൗദി വിഷന്‍-2030 , സാമ്പത്തിക പരിഷ്കരണം എന്നിവയാണ് നേട്ടത്തിന് പിന്നിൽ.
സ്വകാര്യ മേഖലയില്‍ 40,000 റിയാലും (8.87 ലക്ഷം രൂപ) അതില്‍ കൂടുതലും വേതനം ലഭിക്കുന്ന സൗദി ജീവനക്കാരുടെ എണ്ണം 44,000 ആയി ഉയർന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ 172 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2018ല്‍ ഇതേ ശമ്പളം ലഭിച്ചിരുന്ന സൗദി ജീവനക്കാരുടെ എണ്ണം 16,000 മാത്രമായിരുന്നു. അതേസമയം സ്വദേശികളുടെ ശരാശരി വേതനം 9,600 റിയാല്‍ (2.12 ലക്ഷം രൂപ) ആയി ഉയര്‍ന്നതായി 2023ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018ല്‍ ഒരാളുടെ ശരാശരി വേതനം 6,600 റിയാ മാത്രമായിരുന്നു.
അഞ്ചു വര്‍ഷത്തിനിടെ 20,000 റിയാലും അതില്‍ കൂടുതലും വേതനം ലഭിക്കുന്ന സൗദി ജീവനക്കാരുടെ എണ്ണം 139 ശതമാനയി ഉയർന്നെന്നും കണക്കുകൾ പറയുന്നു. നിലവില്‍ 2,02,700 സൗദി ജീവനക്കാര്‍ക്ക് 20,000 റിയാലും അതില്‍ കൂടുതലും വേതനം ലഭിക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ പ്രതിമാസം 5,000 റിയാലോ അതിന് മുകളിലോ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 20 ലക്ഷത്തോളമാണെന്ന് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സും വ്യക്തമാക്കുന്നു. ഒമ്പതേമുക്കാല് ലക്ഷത്തോളം സ്വദേശികളുടെ വേതനം 10,000 റിയാലിന് മുകളിലാണെന്നും രേഖകൾ പറയുന്നു.
പുതിയ സാമ്പത്തിക പരിഷ്കരണങ്ങള്‍ വിജയകരമായത് തൊഴില്‍ വിപണിയുടെ കാര്യക്ഷതമയും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്വദേശികളുടെ ശരാശരി ശമ്പളം ഉയരുന്നതിന് ആനുപാതികമായി പ്രവാസി ജീവനക്കാരുടെ ശമ്പളത്തിലും മാറ്റം പ്രകടമാണ്. ആഗോളതലത്തില്‍ പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നത് സൗദിയാണെന്ന് ഇൻ്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ആയ എക്സ്പാട്രിയേറ്റ് എംപ്ലോയ്മെന്റ് കണ്ടീഷന്‍സ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഒപ്പം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി കുറഞ്ഞതായും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.