മലപ്പുറം തുവ്വൂരിൽ വീട്ടു വളപ്പിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേത്. കഴിഞ്ഞ 11ന് കാണാതായ പള്ളിപ്പറമ്പിലെ മാങ്കുത്ത് മനോജ് കുമാറിന്റെ ഭാര്യ സുജിത (35)യുടെ മൃതദേഹമാണ് മൂന്ന് കിലോമീറ്റർ അകലെയുള്ള സുഹൃത്ത് വിഷ്ണുവിന്റെ വീടിന്റെ മുറ്റത്തെ മെറ്റലിട്ടുമൂടിയ കുഴിയിൽനിന്ന് കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും തുവ്വൂർ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനുമാണ് വിഷ്ണു.
സുജിതയെ വീട്ടിൽ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്നു വിഷ്ണു മൊഴി നൽകി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയിൽ പറയുന്നു. കേസിൽ വിഷ്ണുവടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുവിന്റെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് പിടിയിലായത്.
യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കട്ടർ ഉപയോഗിച്ചു മുറിച്ചെടുത്തു. ആഭരണങ്ങൾ വിൽക്കാനും ശ്രമിച്ചു.ആശുപത്രിയിൽ പോകണമെന്നു പറഞ്ഞാണ് സുജിത കൃഷി ഭവനിൽ നിന്നു പോയത്. എന്നാൽ ഇവർ വിഷ്ണുവിന്റെ വീട്ടിൽ എങ്ങനെ എത്തി എന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. കാണാതായ സുജിതയെ അവസാനമായി ഫോൺ വിളിച്ചത് വിഷ്ണുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ മെറ്റൽ കൂട്ടിയ സ്ഥലത്തെ മണ്ണ് ഇളകിക്കിടന്നനിലയിലായിരുന്നു. മെറ്റൽ മാറ്റിയപ്പോൾ ദുർഗന്ധവുമുണ്ടായി. അലക്ക് കല്ല് കെട്ടാൻ കൊണ്ടിട്ട മെറ്റൽ എന്നാണ് ഇയാൾ സമീപവാസികളോട് പറഞ്ഞിരുന്നത്. സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടംചെയ്യും. കരുവാരക്കുണ്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.