ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം കല്ലുവാതുക്കൽ സ്വദേശി റാണി ഗൗരിയുടെ മൃതദേഹം നിയമ പോരാട്ടങ്ങൾക്കൊടുവിൽ 16 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഗാർഹിക സ്ത്രീധന പീഡന പരാതികൾക്കിടെയാണ് യുവതിയുടെ സംസ്കാരം നടത്തിയത്.
കേരള ഹൈക്കോടതി ഉത്തരവ് നേടിയാണ് ബന്ധുക്കൾ മൃതദേഹം നാട്ടിലെത്തിച്ചത്. ഭർത്താവ് വൈശാഖിനും അമ്മയ്ക്കും എതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. ഷാർജയിലുണ്ടായിരുന്ന ഭർത്താവ് വൈശാഖ് വിജയന്റെ എതിർപ്പാണ് നടപടികൾ വൈകിപ്പിച്ചതെന്നാണ് റാണിയുടെ ബന്ധുക്കളുടെ പരാതി.
കഴിഞ്ഞ മാസം 26നാണ് ചാർട്ടേഡ് അക്കൗണ്ടന്റായ 29 വയസുള്ള റാണി ഗൗരിയെ ഭർത്താവിനൊപ്പം താമസിച്ച ഷാർജ മൂവൈലയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാതാപിതാക്കളുടെ പവർ ഓഫ് അറ്റോണിയുമായി റാണിയുടെ വല്യച്ഛൻ ഈ മാസം ഒന്നിന് ഷാർജയിലെത്തിയിരുന്നു. എംബസിയിലും ഷാർജ കോടതിയിലും ഭർത്താവ് വൈശാഖ് എതിർപ്പ് അറിയിച്ചതോടെ നടപടി വൈകിയെന്നാണ് പരാതി. ഹൈക്കോടതി ഇടപെട്ടതോടെ ഒടുവിൽ വൈശാഖ് ഇ മെയിൽ വഴി കോൺസുലേറ്റിനെ സമ്മതം അറിയിച്ചതിന് പിന്നാലെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.