യുഎഇയിലെ അറവുശാലകൾ പെരുന്നാൾ പ്രമാണിച്ച് ബലിമൃഗങ്ങളെ അറുക്കാൻ വിപുലമായ സംവിധാനം ഏർപ്പെടുത്തി. കശാപ്പുകാരുടെയും മറ്റു ജീവനക്കാരുടെയും എണ്ണം വർധിപ്പിച്ചു. മൊബൈൽ ആപ്പിലൂടെ ഉരുക്കളെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. പ്രാദേശിക ഉരുക്കൾക്ക് പുറമേ കശ്മീരി, സോമാലിയ, ജോർദാനിയൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആടുകളും ലഭ്യം.
തിരക്കുള്ള ദിവസങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കും. ദിവസേന 37,000 മൃഗങ്ങളെ മാംസമാക്കി നൽകാനുള്ള സൗകര്യം അബുദാബിയിലെ അറവു ശാലകളിൽ ഒരുക്കിയെന്ന് നഗരസഭ അറിയിച്ചു. അറക്കുന്നതിനു മുൻപു മൃഗങ്ങളെയും അറുത്ത ശേഷം മാംസവും പരിശോധിച്ച് ഉറപ്പുവരുത്തിയാണ് നൽകുക.
ആരോഗ്യമുള്ള ലക്ഷണമൊത്ത ഉരുക്കളെയാണ് ബലിക്കായി തിരഞ്ഞെടുക്കേണ്ടത്. 13,000 ബലിമൃഗങ്ങളെ അറുക്കാൻ സൗകര്യമുള്ള ബനി യാസ് അറവുശാലയിൽ 150 കശാപ്പുകാരെ നിയോഗിച്ചു. അബുദാബി ഓട്ടമേറ്റഡ് അറവുശാലയിൽ 10,000, ഷഹാമ, അൽവത്ബ അറവുശാലകളിൽ 7,000 വീതം മൃഗങ്ങളെയും അറുക്കാം. ഇവിടങ്ങളിൽ 50 കശാപ്പുകാരും സേവനത്തിനുണ്ടാകും.അറവുശാലയ്ക്കു പുറത്ത് ഉപഭോക്താക്കൾക്ക് വിശ്രമിക്കാനായി ശീതീകരിച്ച പ്രത്യേക ടെന്റ് ഒരുക്കിയിട്ടുണ്ട്. നടപ്പാതകളുടെ മേൽഭാഗം മറച്ച് തണലും ഒരുക്കി.